
ചെങ്ങന്നൂർ: പുലിയൂർ പേരിശേരി പടിഞ്ഞാറേ പറമ്പിൽ പുത്തൻവീട്ടിൽ യേശുദാസിന്റെ (74) മരണത്തിലെ ദുരൂഹത നീക്കുന്നതിനായി കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടത്തി. മരുമകൾ ലീന ബിൻസിൻ്റെ പരാതിയെത്തുടർന്ന് ആർഡിഒ എം.എസ്. ഷാജുവിന്റെ ഉത്തരവ് പ്രകാരമായിരുന്നു
നടപടി. മൃതദേഹത്തിന്റെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചു.
പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ ആണ് കല്ലറ തുറന്ന് പോസ്റ്റ് മോർട്ടം ചെയ്തത്.
. സി-20 സെല്ലിലായിരുന്നു മൃതദേഹം അടക്കം ചെയ്തിരുന്നത്.
11 മണിക്ക് ആരംഭിച്ച പോസ്റ്റ്മോർട്ടം നടപടികൾ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അവസാനിച്ചത്.
കഴിഞ്ഞ മാർച്ച് 20-നായിരുന്നു യേശുദാസിന്റെ മരണം. വീട്ടിൽ വെച്ച് കേക്ക് കഴിച്ചതിന് പിന്നാലെ ഛർദിച്ച് അവശനായ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കും മുൻപേ മരണം സംഭവിക്കുകയായിരുന്നു. അന്ന് പോസ്റ്റ്മോർട്ടം നടത്താതെ സംസ്കാരം നടത്തി. എന്നാൽ, യേശുദാസിന്റെ സ്വത്തുക്കൾ സഹോദരൻ ഗബ്രിയിലിൻ്റെ പേരിലേക്ക് മാറ്റിയതാണ് സംശയത്തിന് ഇടയാക്കിയത്. യേശുദാസിന് അൽഷിമേഴ്‌സ് രോഗമുണ്ടായിരുന്നുവെന്നും ഇത് മുതലെടുത്ത് സഹോദരൻ ഗബ്രിയേലും സഹായി മണിയും ചേർന്ന് സ്വത്ത് തട്ടിയെടുത്തെന്നും കൊലപാതകമാണെന്നും കാണിച്ച് മരുമകൾ ലീന ബിൻസ് പരാതി നൽകുകയായിരുന്നു.
തന്റെ സമ്പാദ്യമെല്ലാം കൊച്ചുമക്കൾക്ക് നൽകണമെന്ന് യേശുദാസ് രേഖപ്പെടുത്തിയ ഡയറിക്കുറിപ്പുകൾ ലീന കണ്ടെടുത്തിരുന്നു. ഇതിന് വിരുദ്ധമായി രേഖകളിൽ ഒപ്പിട്ടുവാങ്ങി സ്വത്ത് കൈക്കലാക്കിയതും മരണത്തിന് മുൻപ് ഭക്ഷണം നൽകിയതിലെ അസ്വാഭാവികതയും അന്വേഷണത്തിന് ആധാരമായി. ഭക്ഷണത്തിൽ വിഷാംശം കലർന്നിട്ടുണ്ടോ എന്നാണ് ഫോറൻസിക് പരിശോധനയിലൂടെയാണ് വ്യക്തമാകേണ്ടത്.










